ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്പീക്കർ രാം നിവാസ് ഗോയലിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സഭാ സമുച്ചയത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
സഭയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് സന്ദേശം വന്നതെന്ന് സ്പീക്കർ അറിയിച്ചു. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ഡൽഹി പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡൽഹിയിലെ വിദ്യാലയങ്ങൾക്കും വിമാനത്താവളങ്ങൾക്കും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ സെൽ വിഭാഗം. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് നിയമസഭയ്ക്ക് ചുറ്റും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.